District News
കൊല്ലം: പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരായ വിജിലൻസ് കേസിൽ സിബിഐ അന്വേഷണം ശിപാർശ സംസ്ഥാന സർക്കാരിന്റെ നടപടി നിയമത്തിന്റെ വഴിയല്ലെന്നും രാഷ്ട്രീയ പ്രതികാരത്തിന്റെ തുറന്ന പ്രഖ്യാപനമാണെന്നും കൊടിക്കുന്നിൽ സുരേഷ് എംപി പ്രസ്താവനയിൽ പറഞ്ഞു.
കേരള നിയമസഭയിൽ മുഖ്യമന്ത്രി പിണറായി വിജയന്റെയും ഇടതുപക്ഷ സർക്കാരിന്റെയും അഴിമതികളും ഭരണപരാജയങ്ങളും കണക്കോടെ തുറന്നുകാട്ടുന്ന ഏറ്റവും ശക്തമായ ഭരണവിരുദ്ധ ശബ്ദമാണ് സതീശൻ.
ആ ശബ്ദത്തെ രാഷ്ട്രീയമായി നേരിടാൻ കഴിയാത്തതിന്റെ പരിഭ്രാന്തിയാണ് അന്വേഷണ ഏജൻസികളെ ആയുധമാക്കി മാറ്റാനുള്ള ഈ നീക്കം. ഇത് ജനാധിപത്യത്തിന്റെ അടിസ്ഥാന മൂല്യങ്ങൾക്ക് നേരെയുള്ള ഗുരുതരമായ വെല്ലുവിളിയാണെന്നും കൊടിക്കുന്നിൽ ചൂണ്ടിക്കാട്ടി.
സ്വർണക്കടത്ത്, ലൈഫ് മിഷൻ, കെ-ഫോൺ, സ്പ്രിംഗ്ലർ, പിഎസ്സി നിയമന വിവാദങ്ങൾ, കസ്റ്റഡി മരണങ്ങൾ തുടങ്ങിയ നിരവധി ഗുരുതര വിഷയങ്ങളിൽ സിബിഐ അന്വേഷണം വേണ്ടെന്ന നിലപാട് സ്വീകരിച്ച സർക്കാരാണ് ഇന്ന് പ്രതിപക്ഷ നേതാവിനെ ലക്ഷ്യമിട്ട് അതേ സിബിഐയെ വിളിച്ചു വരുത്തുന്നത്. ഇത് ഇരട്ടത്താപ്പിന്റെ രാഷ്ട്രീയം മാത്രമാണെന്നും കൊടിക്കുന്നിൽ കുറ്റപ്പെടുത്തി.
മുഖ്യമന്ത്രി തന്നെ പ്രതിയായ ലാവ്ലിൻ കേസിൽ ‘രാഷ്്ട്രീയ വേട്ട' വാദം ഉന്നയിച്ച സിപിഎം, ഇന്ന് രാഷ്ട്രീയ എതിരാളികളെ നേരിടാൻ അന്വേഷണ ഏജൻസികളെ ഉപയോഗിക്കുന്നത് കടുത്ത കപടതയാണ്. സ്വന്തം നേതാക്കൾ പ്രതിയായാൽ അന്വേഷണ ഏജൻസികൾ ഫാസിസ്റ്റ് ആയുധങ്ങളായി ചിത്രീകരിക്കപ്പെടുകയും പ്രതിപക്ഷ നേതാവായാൽ അവ നീതിയുടെ കാവൽക്കാരായി മാറുകയും ചെയ്യുന്നതാണ് ഇടതുപക്ഷത്തിന്റെ സമീപനമെന്നും കൊടിക്കുന്നിൽ വിമർശിച്ചു.
ഇത്തരം പ്രതികാര നടപടികൾ സതീശനെ ദുർബലപ്പെടുത്തില്ല. മറിച്ച്, ജനങ്ങൾക്ക് വേണ്ടി സംസാരിക്കുന്ന പ്രതിപക്ഷ ശബ്ദത്തെ കൂടുതൽ ശക്തമാക്കും. കോൺഗ്രസ് പാർട്ടിയും യുഡിഎഫും ജനാധിപത്യ മൂല്യങ്ങൾ സംരക്ഷിക്കുന്ന പോരാട്ടത്തിൽ സതീശനോടൊപ്പം ഉറച്ചുനിൽക്കുമെന്നും കേരളത്തിലെ ജനങ്ങൾ ഈ രാഷ്ട്രീയ നാടകങ്ങൾ തിരിച്ചറിയുമെന്നും കൊടിക്കുന്നിൽ സുരേഷ് എംപി വ്യക്തമാക്കി.
Kerala
മാവേലിക്കര: തൃശൂർ റെയിൽവേ സ്റ്റേഷനിലെ പാർക്കിംഗ് കേന്ദ്രത്തിൽ ഉണ്ടായ തീപിടിത്തത്തിന്റെ പൂർണ ഉത്തരവാദിത്വം റെയിൽവേ ഏറ്റെടുക്കണമെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി.
ഏകദേശം 500 ൽ അധികം ബൈക്കുകൾ പൂർണമായും കത്തിനശിച്ചതിന് റെയിൽവേ ഭരണകൂടത്തിന്റെയും കരാറുകാരുടെയും ഗുരുതര അനാസ്ഥയാണ് കാരണം. ഹെവി ലോഡ് ഇലക്ട്രിക് ലൈനിന് നേരെ താഴെയായി, മെറ്റൽ ഷീറ്റ് കവർ ഉപയോഗിച്ച് പാർക്കിംഗ് ഷെഡ് നിർമിച്ചതും, അടിസ്ഥാന സുരക്ഷാ മാനദണ്ഡങ്ങൾ പോലും പാലിക്കാതിരുന്നതുമാണ് അപകടത്തിന് വഴിവച്ചതെന്നും കൊടിക്കുന്നിൽ ഫേസ്ബുക്ക് പോസ്റ്റിൽ ചൂണ്ടിക്കാട്ടി.
യാത്രക്കാർ റെയിൽവേ ഏകപക്ഷീയമായി നിശ്ചയിച്ച ഭാരിച്ച പാർക്കിംഗ് ഫീസ് അടച്ചുകൊണ്ടാണ് സ്റ്റേഷനിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നത്. അത്തരമൊരു സാഹചര്യത്തിൽ, വാഹനങ്ങൾ കത്തി നശിച്ചതിന്റെ ഉത്തരവാദിത്വത്തിൽ നിന്ന് റെയിൽവേയ്ക്കും കരാറുകാരർക്കും കൈയൊഴിയാൻ ഒരിക്കലും കഴിയില്ല. പണമടച്ച് സേവനം ഉപയോഗിക്കുന്ന യാത്രക്കാരുടെ ജീവനും സ്വത്തും സംരക്ഷിക്കേണ്ടത് റെയിൽവേയുടെ നിയമപരവും നൈതികവുമായ ബാധ്യതയാണ്.
ഇലക്ട്രിക് ലൈനുകളുടെ കീഴിൽ അപകടകരമായ രീതിയിൽ പാർക്കിംഗ് ഷെഡുകൾ അനുവദിച്ചതും, ആവശ്യമായ ഇൻസുലേഷൻ, ഫയർ സേഫ്റ്റി സംവിധാനങ്ങൾ ഒരുക്കാതിരുന്നതും ഗുരുതര വീഴ്ചയാണ്. ഇതുമൂലം ആയിരക്കണക്കിന് ഇരുചക്രവാഹനങ്ങൾക്ക് നാശനഷ്ടം സംഭവിച്ചിരിക്കുകയാണ്. അതിന്റെ പൂർണ ഉത്തരവാദിത്വം റെയിൽവേ ഏറ്റെടുക്കണം.
ഈ ഗുരുതര സംഭവത്തിൽ ഉന്നതതല നടപടി സ്വീകരിക്കണമെന്നും സമഗ്രമായ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്കും റെയിൽവേ മന്ത്രിക്കും കത്ത് നൽകിയിട്ടുണ്ട്. അന്വേഷണത്തിൽ കുറ്റക്കാരെന്ന് കണ്ടെത്തുന്ന റെയിൽവേ ഉദ്യോഗസ്ഥർക്കും കരാറുകാർക്കും എതിരെ കർശന നടപടി സ്വീകരിക്കണം.
അതോടൊപ്പം, ബൈക്കുകളുടെ ഉടമകൾക്ക് അർഹമായ നഷ്ടപരിഹാരം അടിയന്തരമായി നൽകണം. ഇനിയും ഇത്തരം അപകടങ്ങൾ ആവർത്തിക്കാതിരിക്കാൻ, റെയിൽവേ സ്റ്റേഷനുകളിലെ പാർക്കിംഗ് കേന്ദ്രങ്ങളിൽ സമഗ്ര സുരക്ഷാ ഓഡിറ്റ് നടത്തുകയും, ഹെവി ലോഡ് ഇലക്ട്രിക് ലൈനുകൾക്ക് സമീപമുള്ള എല്ലാ അപകടകരമായ നിർമാണങ്ങളും ഉടൻ നീക്കം ചെയ്യുകയും വേണമെന്നും കൊടിക്കുന്നിൽ സുരേഷ് കുറിച്ചു.
National
ന്യൂഡൽഹി: എസ്ഐആർ ചർച്ച ചെയ്യാതെ സമ്മതിക്കില്ലെന്നു പ്രഖ്യാപിച്ച് പ്രതിപക്ഷം ഒന്നടങ്കം നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളിച്ചതോടെ ഇന്നലെയും ലോക്സഭ സ്തംഭിച്ചു.
പ്രതിപക്ഷ ബഹളത്തെത്തുടർന്നു മൂന്നു തവണ നിർത്തിവച്ച ശേഷം ഇന്നു ചേരാനായി ലോക്സഭ പിരിഞ്ഞു. എന്നാൽ, രാജ്യസഭയിൽ പ്രതിപക്ഷത്തെ വകവയ്ക്കാതെ എക്സൈസ് ഭേദഗതി ബിൽ അടക്കമുള്ള നടപടികൾ പൂർത്തിയാക്കി. തിങ്കളാഴ്ചത്തേതുപോലെ പ്രതിപക്ഷം രാജ്യസഭയിൽനിന്ന് ഇറങ്ങിപ്പോയതോടെ ഭരണപക്ഷം മാത്രമായിരുന്നു സഭയിലുണ്ടായിരുന്നത്.
വന്ദേ മാതരം ചർച്ചയ്ക്കുശേഷം തെരഞ്ഞെടുപ്പു ചർച്ചയ്ക്കു തീയതി നിശ്ചയിക്കാമെന്ന സർക്കാരിന്റെ വാദം പ്രതിപക്ഷം തള്ളി. ലോക്സഭയുടെ ഇന്നലെ നടന്ന കാര്യോപദേശക സമിതി യോഗത്തിലാണ് ഒത്തുതീർപ്പും സമവായവും ഉണ്ടായതെന്ന് കോണ്ഗ്രസ് ചീഫ് വിപ്പ് കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു.
എസ്ഐആറും വോട്ടർപട്ടിക ക്രമക്കേടും ചർച്ച ചെയ്യാതെ പറ്റില്ലെന്നും പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെയുടെ അധ്യക്ഷതയിൽ നടന്ന പ്രതിപക്ഷ നേതാക്കളുടെ യോഗം തീരുമാനിച്ചിരുന്നു. പ്രതിപക്ഷ പ്രതിഷേധങ്ങളെ അവഗണിച്ച് വന്ദേമാതരം ചർച്ചയും സർക്കാരിന്റെ ബില്ലുകൾ പാസാക്കുന്നതുമായി മുന്നോട്ടു പോകണമെന്നു ചില ബിജെപി നേതാക്കൾ നിർദേശിച്ചെങ്കിലും ഏറ്റുമുട്ടൽ ഒഴിവാക്കി സമവായം ആകാമെന്ന അഭിപ്രായത്തിനാണു മുൻതൂക്കം ലഭിച്ചത്.
പ്രതിപക്ഷ സമ്മർദത്തിനു വഴങ്ങി തെരഞ്ഞെടുപ്പു പരിഷ്കാരങ്ങളെക്കുറിച്ചു ചർച്ചയാകാമെന്നു പാർലമെന്ററികാര്യ മന്ത്രി കിരണ് റിജിജു തിങ്കളാഴ്ച പാർലമെന്റിന്റെ ഇരുസഭകളും വ്യക്തമാക്കിയിരുന്നു. തീയതിയും സമയവും പക്ഷേ പ്രതിപക്ഷം തീരുമാനിക്കേണ്ടെന്നും മന്ത്രി പറഞ്ഞു.
വന്ദേമാതരത്തിന്റെ 150-ാം വാർഷികത്തെക്കുറിച്ചുള്ള ചർച്ച ആദ്യം നടത്തണമെന്നു കേന്ദ്രം ശഠിച്ചു. അതു തൊട്ടുപിന്നാലെ തെരഞ്ഞെടുപ്പു പരിഷ്കാരങ്ങളെക്കുറിച്ചു വിശദമായ ചർച്ച വേണമെന്നു പ്രതിപക്ഷവും വാശിപിടിച്ചു. ഒടുവിൽ രണ്ടു ചർച്ചകൾക്കും 10 മണിക്കൂർ വീതം അനുവദിക്കുമെന്നു സ്പീക്കർ ഓം ബിർല അറിയിച്ചു.
ഇതിനിടെ, കേരളത്തിലെ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ പോളിംഗ് ദിവസമായ ഒന്പതിനു നടക്കുന്ന തെരഞ്ഞെടുപ്പു പരിഷ്കാരങ്ങളുടെ ചർച്ചയിൽ ഭൂരിപക്ഷം മലയാളി എംപിമാർക്കും പങ്കെടുക്കാനാകില്ല. രാഹുൽ ഗാന്ധിക്കു പുറമെ ശശി തരൂരിനെയും ഉത്തരേന്ത്യൻ നേതാക്കളെയും ചർച്ചയ്ക്കായി കോണ്ഗ്രസ് നിയോഗിച്ചേക്കുമെന്നാണു സൂചന.
കെ.സി. വേണുഗോപാൽ, കൊടിക്കുന്നിൽ സുരേഷ്, എൻ.കെ. പ്രേമചന്ദ്രൻ തുടങ്ങിയവർ ഇന്നലെ കേരളത്തിലേക്കു മടങ്ങി. ജോസ് കെ. മാണി ഉൾപ്പെടെ നിരവധി എംപിമാർ തിങ്കളാഴ്ചതന്നെ നാട്ടിലേക്കു മടങ്ങിയിരുന്നു. തെക്കുനിന്നുള്ള ചില എംപിമാർ പത്താം തീയതി ഡൽഹിക്കു മടങ്ങുമെങ്കിലും ഭൂരിപക്ഷം എംപിമാരും വോട്ടെണ്ണൽ കഴിയുന്നതുവരെ കേരളത്തിൽ തുടർന്നേക്കും.